കാഞ്ഞങ്ങാട്: കാസർകോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കര്‍ണാടക സ്വദേശികളായ ഏഴു പേരാണ് മരിച്ചത്. 36 ഓളം പേര്‍ക്ക് പരിക്കുണ്ട്. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്. രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദര്‍ശ് (14), ശശി എന്നിവരാണ് മരിച്ചത്. 03/01/21 ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടമുണ്ടായത്. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.