തമിഴ്നാട്ടിൽ മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച്‌ ജനക്കൂട്ടം അടിച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച്‌ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാക്കളെന്ന് ആരോപിച്ച്‌ ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരെയും ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അരവിന്ദിന്റെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. ദീപുവും അരവിന്ദും തിരുച്ചിറപ്പള്ളിയില്‍ എത്തിയത് എന്തിനാണ് എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. ഇവര്‍ മോഷണശ്രമം നടത്തിയോ എന്ന കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം