ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും: ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദിലെ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ (എച്ച്ഡബ്ല്യുടി) പരീക്ഷണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. യുഎസിനും റഷ്യയ്ക്കും ശേഷം ഇത്രയും വലിയ സൗകര്യമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളില്‍ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണല്‍ സുപ്രധാന പങ്കുവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.മറ്റു രാജ്യങ്ങളില്‍ നിന്നു ലഭ്യമാകാനിടയില്ലാത്ത സാങ്കേതികവിദ്യ ഇന്ത്യയ്ക്കു തദ്ദേശീയമായി നിര്‍മിക്കാനായതു മികവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ദൗത്യവാഹനങ്ങളുടെ പരീക്ഷണത്തില്‍ നിര്‍ണായകമായ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണലാണ് യാഥാര്‍ഥ്യമാവുന്നത. ബഹിരാകാശ ദൗത്യത്തിനുള്ള വാഹനങ്ങള്‍ ഭ്രമണപഥത്തിലേക്ക് ഉയരുമ്പോഴും തിരികെ ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോഴുമുളള സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചു പരീക്ഷണം നടത്താനാണു വിന്‍ഡ് ടണലുകള്‍ ഉപയോഗിക്കുന്നത്. ശബ്ദത്തേക്കാള്‍ ആറിരട്ടി വരെ (സെക്കന്‍ഡില്‍ ഏകദേശം 2000 മീറ്റര്‍ വരെ) വേഗത്തില്‍ സഞ്ചരിക്കുന്ന വിക്ഷേപണ വാഹനങ്ങളുടെ രൂപകല്‍പനയ്ക്ക് അനുയോജ്യമായ വിന്‍ഡ് ടണലുകളിലാണ് ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ യാഥാര്‍ഥ്യമായതോടെ ശബ്ദത്തിന്റെ 12 ഇരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ ഇനി ഫലപ്രദമായി നടത്താന്‍ ഐഎസ്ആര്‍ഒയ്ക്കു കഴിയും.

Share
അഭിപ്രായം എഴുതാം