കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാരികള്‍ കൂട്ടിക്കെട്ടി ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാനുളള ശ്രമത്തിനിടെയാണ് തമിഴ്‌നാട് കടലൂര്‍ സ്വദേശിനി കുമാരി താഴെ വീണ് പരിക്കേറ്റ് മരണപ്പട്ടത്. അന്യായമായി തടങ്ങലില്‍ വെച്ചതിനും മനുഷ്യകടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫ്‌ളറ്റുടമയായ അഭിഭാഷകനായ ഇംതിയാസിനെതിരെ പോലീസ് കേസെടുത്തത്. അതേതുടര്‍ന്ന് ഒളിവില്‍ പോയ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷനല്‍കുകയായിരുന്നു. ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.
മുന്‍കൂറായി വാങ്ങിയ 10,000രൂപ മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇംത്യാസ് അഹമ്മദ് ,കുമാരിയെ തടഞ്ഞുവച്ചതെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയിലയില്‍ നിന്ന് വീണാണ് കുമാരി മരിച്ചത്. കുമാരിയെ ജോലിക്കെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് ഇംതിയാസിനെതിരെയുളള കുറ്റം. അന്യായമായി തടങ്കലില്‍ വെച്ചു എന്നകുറ്റം ചുമത്തിയാണ് നേരത്തേ കേസെടുത്തിരുന്നത്.
മുന്‍കൂറായി നല്‍കിയ പതിനായിരം രൂപ തിരിച്ചുനല്‍കാത്തതിനാണ് കുമാരിയെ തടങ്കലില്‍ വെച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കടലൂരില്‍ നിന്ന് ജോലിക്കായി കൊച്ചിയിലേക്ക് വരുന്ന സമയം വീട്ടാവശ്യത്തിനായി പതിനായിരം രൂപ അഡ്വാന്‍സായി കുമാരി വാങ്ങിയുന്നു. ഇക്കഴിഞ്ഞ നാലിന് ഭര്‍ത്താവ് ശ്രീനിവാസന്റെ ആവശ്യപ്രകാരം തനിക്ക് നാട്ടിലേക്ക മടങ്ങണമെന്ന് ഇംത്യാസിനെ കുമാരി അറിയിച്ചു. എന്നാല്‍ മുന്‍കൂര്‍ വാങ്ങിയ പണം തിരികെ തന്നിട്ട് പോയാല്‍ മതിയെന്ന് അഭിഭാഷകന്‍ വാശിപിടിക്കുകയായിരുന്നു. .
ഒടുവില്‍ കടം വാങ്ങിയ തുകയില്‍ എണ്ണയിരം രൂപ കുമാരിയുടെ മകന്‍ നാട്ടില്‍ നിന്നും കുമാരിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പക്ഷേ ശേഷിക്കുന്ന 2000 രൂപ കൂടി കിട്ടിയാലെ പോകാന്‍ പറ്റു എന്ന നിലപാടാണ് ഫ്‌ളാറ്റ് ഉടമ സ്വീകരിച്ചത്. ഇതോടെയാണ് കുമാരി സാരികള്‍ കൂട്ടിക്കെട്ടി ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചതെന്നാണ് കണ്ടെത്തല്‍. നിലവിലെ അന്വേഷണം തൃപ്‌തികരമാണെന്നും പുതിയ അന്വേഷണ സംഘത്തിന്റെയോ പുനരന്വേഷണത്തിന്റെയോ ആവശ്യമില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.