അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ കളി മതിയാക്കി. പതിനെട്ടുവര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണ് ഈ മുപ്പത്തഞ്ചുകാരന് കളം വിടുന്നത്.
ടെസ്റ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറായിരുന്നു പാർഥിവ്. 2002ല്‍ പതിനേഴ് വയസ്സും 153 ദിവസും പ്രായമുള്ളപ്പോഴാണ് ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചത്. മഹേന്ദ്ര സിങ് ധോണിയും ദിനേഷ് കാര്‍ത്തികും സജീവമായതോടെ ടീമില്‍ സ്ഥാനം നഷ്ടമായി. പിന്നീട് പലപ്പോഴും പകരക്കാരനായാണ് ടീമിലെത്തിയത്. 25 ടെസ്റ്റും 38 ഏകദിനങ്ങളും കളിച്ചു. രണ്ട് ട്വന്റി–20 മത്സരങ്ങളിലും ആറ് ടീമുകളിലായി 139 ഐപിഎല്‍ മത്സരങ്ങളിലും സാനിധ്യമറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. 194 ഒന്നാംക്ലാസ് മത്സരങ്ങളിലായി 11,240 റൺസ് നേടി. 2016–17 സീസണില്‍ ഗുജറാത്തിനെ രഞ്ജി ട്രോഫി ജേതാക്കളാക്കിയതും പാര്‍ഥിവാണ്.

