ഫലപ്രദമായത് അസ്ട്രാസെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ 60 ശതമാനം മുതല്‍ 70 ശതമാനം വരെ ഫലപ്രാപ്തിയാണ് കാണിക്കുന്നതെങ്കിലും കൊവിഡിനെ തുരുത്താന്‍ ഫലപ്രദമായ വാക്‌സിന്‍ അസ്ട്രാസെനെക്ക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

അതേസമയം, യുകെയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടേത് ഉടന്‍ വരുമെന്നും രാജ്യത്ത് കോവിഷീല്‍ഡ് വാക്സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല പറഞ്ഞു. ഇന്ത്യന്‍ ട്രയലുകളുടെ ഡാറ്റ ഒരു മാസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60-70 ശതമാനം എന്ന ഏറ്റവും കുറഞ്ഞ ഫലപ്രാപ്തി ആണെങ്കിലും, ഇത് വൈറസിനെതിരായ ഫലപ്രദമായ ഒരു വാക്‌സിന്‍ ആണ്. വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് വ്യത്യസ്ത അളവിലുള്ള മരുന്ന് നല്‍കുന്നതാണ് അന്തിമ ഫലത്തില്‍ മാറ്റം വരുത്തുന്നത്. അതിനാല്‍ ഫലപ്രാപ്തിയില്‍ ആശങ്ക വേണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറഞ്ഞു. അതേസമയം, വാക്സിന്‍ ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും നടപടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്ദര്‍ശിക്കും.

Share
അഭിപ്രായം എഴുതാം