നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിച്ച് കോൺഗ്രസ്

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. 500, 1000 നോട്ടുകൾ നിരോധിച്ചിട്ട് 8-11-2020 ഞായറാഴ്ച നാലു വർഷം തികയുകയാണ്. നോട്ട് നിരോധന തീരുമാനത്തെത്തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം ഉയര്‍ത്തിക്കാട്ടുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകള്‍ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും പത്രസമ്മേളനങ്ങള്‍ നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ ഏറ്റവും മോശം തീരുമാനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസ് ഇന്ന് വിശ്വാസ വഞ്ചനാ ദിനമായി ആചരിക്കുന്നതെന്നും നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി സംസ്ഥാന ആസ്ഥാനങ്ങളില്‍ പത്ര സമ്മേളനങ്ങള്‍ നടത്തുമെന്നും വേണുഗോപാല്‍ ട്വിറ്ററില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ ഒരു “സ്പീക്ക്‌അപ്പ്” കാമ്പെയ്‌നും ആരംഭിക്കും.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ല്‍ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി പറയുന്നു. 15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്. ഇതില്‍ 15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. 10,720 കോടി രൂപമാത്രമാണ്, ബാങ്കുകളില്‍ തിരിച്ചെത്താതിരുന്നത്. രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണ് നോട്ട് നിരോധനം നടപ്പിലാക്കിയത് എന്ന സര്‍ക്കാരിന്റെ വാദം ഇതോടെ ഇല്ലാതായി. പ്രധാനമന്ത്രിയുടെ നടപടി തുടക്കത്തില്‍ സ്വീകരിക്കപ്പെട്ടുവെങ്കിലും, അതിന്റെ നടത്തിപ്പില്‍ വന്ന പാളിച്ചകള്‍ കൊണ്ട് പിന്നീട് പിന്തുണച്ചവര്‍ തന്നെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ദ്ധരാത്രി മുതല്‍ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നോട്ടുകള്‍ ലഭ്യമല്ലാതായി. തങ്ങളുടെ കയ്യിലുള്ള നോട്ടുകള്‍ മാറിയെടുക്കാന്‍ വേണ്ടി, ആളുകള്‍ക്ക് മണിക്കൂറുകളോളം ബാങ്കുകളിലും മറ്റും ക്യൂ നില്‍ക്കേണ്ടതായി വന്നു. നിരവധി പേർ ക്യൂ നിന്ന് കുഴഞ്ഞു വീണ് മരിച്ചു. മറ്റ് സാമ്പത്തിക ബാധ്യതകളിൽ തകർന്ന് ചിലർ ആത്മഹത്യ ചെയ്തു. തൊട്ടടുത്ത ആഴ്ചകളില്‍ സാമ്പത്തികമേഖലയില്‍ കനത്ത ഇടിവാണ് അനുഭവപ്പെട്ടത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്ന് ഉച്ചയ്ക്കുശേഷം, രാജ്യത്തെ ഓഹരി വിപണി 6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →