വിയന്ന: വിയന്നയിൽ ആക്രമണം നടത്തിയത് തങ്ങളുടെ ‘സാമ്രാജ്യത്തിലെ പോരാളിയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ആസ്ട്രിയൻ-മാസിഡോണിയൻ ഇരട്ട പൗരത്വമുള്ള കുജ്തിം ഫെജ്സുലായി എന്ന ഇരുപതുകാരനായ ഐഎസ് അനുഭാവിയാണ് ആക്രമണം നടത്തിയത്. നേരത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരില്‍ ഇയാളെ 22 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ആക്രമണത്തിന്റെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫെജ്സുലായി മാത്രമാണ് ആക്രമണം നടത്തിയതെന്നും മറ്റൊരാളുടെ സാന്നിധ്യം ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നുമാണ് പറയുന്നത്. അക്രമത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ ആളുകളോട് റെക്കോഡിംഗുകൾ എത്തിച്ചു നൽകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധിടങ്ങളിലായി റെയ്ഡ് നടത്തിയ പൊലീസ് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട അക്രമി ഫെജ്സുലായിയുടെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ നിർണായകമായ പല തെളിവുകളും കണ്ടെത്തിയെന്നും സൂചനകളുണ്ട്. ഇതിൽ നിന്നും ഇയാൽ അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ഒരു ചിത്രവും കണ്ടെടുത്തിരുന്നു. കയ്യിൽ ആയുധങ്ങളേന്തി നിൽക്കുന്ന ചിത്രമാണിത്. ഈ ആയുധം തന്നെയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. ആക്രമണ സമയത്ത് ഇയാൾ വ്യാജ ബെൽറ്റ് ബോംബും ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.
ആക്രമണത്തിൽ നാല് പേരാണ് മരണമടഞ്ഞത്. 22പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

