ഷൊര്‍ണൂര്‍: ട്രെയിനില്‍ തനിച്ച് യാത്രപോകുന്ന വനിതാ യാത്രക്കാർക്ക് സഹയാത്രികയുമായി റെയില്‍വേയുടെ സുരക്ഷാപദ്ധതി എത്തുന്നു. ‘മേരി സഹേലി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
ഈ പദ്ധതി ലോക്ക് ഡൗണിന് ശേഷം ഉത്തരേന്ത്യന്‍ ട്രെയിന്‍ സര്‍വീസുകളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലടക്കം നടപ്പാക്കാൻ തീരുമാനിച്ചത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കൂട്ടിന് ”എന്റെ സ്നേഹിത ” എന്ന് അര്‍ത്ഥം വരുന്ന ’മേരി സഹേലി’ എത്തുന്നത്.
അൺലോക്കിൽ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ താത്കാലികമായി നിർത്തിവച്ചിരുന്ന ട്രെയിനുകള്‍ സര്‍വീസ് പുന:രാരംഭിക്കും. ഘട്ടംഘട്ടമായി ദീര്‍ഘദൂര ട്രെയിനുകളില്‍ ഉള്‍പ്പെടെ ഈ സുരക്ഷാ പദ്ധതി നടപ്പാക്കും.
കോവിഡ് കാലത്തു തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍വെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. മുംബൈ- ജയ്പൂര്‍, ബാന്ദ്ര -അമൃത്സര്‍ ട്രെയിനുകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപകമാക്കാന്‍ തീരുമാനിച്ചത്
സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെ:
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിലെയും (ആര്.പി.എഫ്) റെയില്‍വെയിലെയും സ്ത്രീ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ വിവരങ്ങള്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍വച്ചു തന്നെ ഈ സുരക്ഷാ ടീം ശേഖരിക്കും. ഇവര്‍ യാത്ര ചെയ്യുന്ന റെയില്‍വെ സോണുകളിലെ സുരക്ഷാ സെല്ലുകളിലേക്ക് വിവരങ്ങള്‍ കൈമാറും.
അസ്വാഭാവികമായി യാത്രക്കിടയില്‍ എന്തെങ്കിലും ദുരനുഭവം നേരിടേണ്ടിവന്നാല്‍ ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പറുകളും യാത്രക്കാര്‍ക്ക് കൈമാറും.
ഇവരുടെ പൂര്‍ണ നിരീക്ഷണം സുരക്ഷാ ടീം ഏറ്റെടുക്കുന്നതുമാണ് പദ്ധതി.
യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമ്പോള്‍ പദ്ധതിയുടെ ഫീഡ്ബാക്കും ഇവര്‍ ശേഖരിക്കും.
.

