ഗാസിയാബാദ്: നാലു വയസുകാരിയായ മകൾ നിർത്താതെ കരഞ്ഞതിനെ തുടർന്ന് പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. 28 കാരനായ പിതാവ് വാസുദേവ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പുര്‍ സ്വദേശിയായ ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറാണ്.
കൊലപാതകത്തിനു ശേഷം മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ കാണാൻ ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെയാണ് വാസുദേവ് അറസ്റ്റിലായത്.
20 ദിവസം മുമ്പ് ഭാര്യ വഴക്കിട്ട് മൂന്ന് വയസുള്ള മകനേയും എടുത്ത് വീട് വിട്ടു പോയിരുന്നു. തുടർന്ന് മാനസികമായി തകർന്ന നിലയിലായിരുന്നു ഇയാൾ. അമ്മയെ കാണാതെ കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ 29-10-2020 വ്യാഴാഴ്ച വസുദേവ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വര്‍ഷങ്ങളായി ഖോദ കോളനിയില്‍ കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. നോയിഡയിലെ ഒരു സ്പായിലാണ് ഭാര്യ ജോലി ചെയ്തിരുന്നത്. നാലുവയസുകാരിയായ മകളെ ഗുപ്തയ്ക്കൊപ്പം നിര്‍ത്തിയാണ് ഭാര്യ പിണങ്ങിപ്പോയത്. മകളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി, ഭാര്യയ്ക്കായി തിരച്ചിൽ നടത്തി. ഭാര്യയെ അന്വേഷിച്ച്നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയില്‍ കറങ്ങവെയാണ് പോലീസിന്റെ പിടിയിലായത്.