ന്യൂഡെൽഹി: രാജ്യത്തിൻ്റെ ഭരണഘടനയ്‌ക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്നും സോണിയ പറഞ്ഞു. കോൺഗ്രസിൻ്റെ ദേശീയ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിലാണ് സോണിയയുടെ പരാമര്‍ശം.
‘നമ്മുടെ ജനാധിപത്യം അതിന്റെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. ചുരുക്കം ചില മുതലാളിമാരുടെ ലാഭത്തിനായി പൗരന്‍മാരുടെ താല്‍പ്പര്യങ്ങള്‍ ആസൂത്രിതമായി ഇല്ലാതാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്,’ സോണിയ ഗാന്ധി പറഞ്ഞു.
ഇരയാക്കപ്പെടുന്നവരുടെ ശബ്ദം കേന്ദ്രം അടിച്ചമര്‍ത്തുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
‘ രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണ്. നിയമത്തെ മാനിക്കുന്നതിനും ഇന്ത്യയിലെ പെണ്‍കുട്ടികൾക്ക് സംരക്ഷണം നല്‍കുന്നതിനും പകരം ബി.ജെ.പി സര്‍ക്കാര്‍ കുറ്റവാളികളുടെ പക്ഷത്താണ്. ഇതാണോ പുതിയ രാജധര്‍മ്മം,’ സോണിയ ഗാന്ധി ചോദിച്ചു.