കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു, ഒരാഴ്ചയ്ക്കിടെ തൃശൂരിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

തൃശൂർ: കൊലപാതക കേസിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊലപ്പെട്ടത്. അന്തിക്കാട് ആദർശ് കൊലക്കേസിലെ പ്രതിയായിരുന്നു നിധിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറിൽ മറ്റൊരു കാറിലെത്തിയ സംഘം ഇടിക്കുകയും, തുടർന്ന് വാഹനം തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിധിൽ മരിച്ചിരുന്നു. നാലം​ഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 2019 ജൂലൈയിൽ താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതിയാണ് നിധിൽ. ആദർശ് കൊലപാതകത്തിന്റെ തുടർച്ചയും ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നൽകുന്ന സൂചന. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ഈ ജൂലൈയിലാണ് ആദര്‍ശിനെ നിധില്‍ ഉള്‍പ്പെടുന്ന സംഘം വെട്ടിക്കൊന്നത്. ചായക്കടയില്‍ നിന്ന് വിളിച്ചിറക്കിയായിരുന്നു കൊലപാതകം. 9 പേരായിരുന്നു പ്രതികള്‍. ഇവര്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തൃശൂരിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. നേരത്തെ തൃശൂർ പുതുശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്, പോക്സോ കേസിലെ പ്രതിയായ സതീഷ് കുട്ടൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Share
അഭിപ്രായം എഴുതാം