തൃശൂർ: കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കോവിഡ് സെൻ്ററിനെതിരെ അന്വേഷണം തുടങ്ങി. തൃശൂർ അമ്പിളിക്കല കോവിഡ് സെന്ററിൽ വെച്ചാണ് റിമാൻഡ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീർ മർനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു ജയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃശൂർ അസി.കമ്മീഷണർക്കാണ് അന്വേഷണ ചുമതല. അമ്പിളിക്കല കോവിഡ് സെന്ററിൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് ആണ് കേസെടുത്തിരിക്കുന്നത്.
ഷെമീറിനെ ജീവനക്കാർ മർദ്ദിക്കുന്നത് കണ്ടതായി ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷമീറിൻ്റെ ഭാര്യയുടെയും കേസിൽ ഇയാൾക്കൊപ്പം അറസ്റ്റിലായ മൂന്നു പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഷമീറിന് മർദമേറ്റിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ പരിക്കുകളും വാരിയെല്ലുകൾക്കും തലക്കും പൊട്ടലുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം.