കൊച്ചി: ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തത്.
ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 9-9-2020 ന് ബിനീഷിനെ ഇഡി കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
തുടർന്ന് ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 11-9 -2020 വെള്ളിയാഴ്ച അസി. ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നൽകിയ കത്തിലാണ് കേസെടുത്ത കാര്യം അറിയിച്ചത്.
ബിനീഷ് 1967 ലെ യുഎപിഎ നിയമത്തിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതിട്ടുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത് സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചെന്ന ആരോപണവും ബിനീഷ് കമ്പനിയുടെ ഡയറക്ടറാണെന്നുമുള്ള മൊഴിയെ അടിസ്ഥാനമാക്കിയാണ് ചോദ്യംചെയ്യല്‍ നടന്നത്.