മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ തീകൊളുത്തി കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. 10-09-2020 വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ക്രൂര കൃത്യം നടന്നത്. ശങ്കുപുരം സ്വദേശി ശങ്കരഗോമതി(22) എന്ന യുവതിയുടെ കുട്ടിയെയാണ് കൊന്നത്. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്കാശിയില്‍ ശങ്കരന്‍ കോവിലിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ തീചുട്ടുകൊന്നത്. പുലര്‍ച്ചെ നാല് മണിക്ക് റോഡരികില്‍ തീ കത്തുന്നത് കണ്ടാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞത്. തീ കെടുത്താന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് നായയുമായി എത്തി നടത്തിയ പരിശോധന നടത്തി.
സംഭവ സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെയുള്ള 22 കാരിയുടെ വീട്ടിലേക്ക് പോലീസ് നായ ഓടിക്കയറിയതോടെയാണ് ദാരുണമായ കൊലപാതകം കണ്ടെത്തിയത്. മുത്തശ്ശിയായ ഇന്ദിര കുഞ്ഞിനെ ജീവനോടെ കത്തിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പ്രതിയുടെ പേരക്കുട്ടിയായ ഗോമതിയും ശങ്കര്‍ എന്ന യുവാവും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. 9-9-2020 ബുധനാഴ്ച രാത്രി രണ്ടുമണിയോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മുത്തശ്ശി ഇന്ദിര കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് അടുത്തുള്ള സിനിമാ തിയേറ്ററിനടുത്ത് എത്തുകയും കത്തിയ്ക്കുകയുമായിരുന്നു. ഇന്ദിരയ്ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി .