തുഷാര്‍ വെള്ളാപ്പള്ളിയെ കുട്ടനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി, തയാറല്ലെന്ന് തുഷാര്‍

കുട്ടനാട്: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം. എന്നാല്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സമുദായ വോട്ടുകള്‍ ഉറപ്പാക്കാനാണ് തുഷാറിനെ രംഗത്തിറക്കാന്‍ ബിജെപി കണക്കു കൂട്ടുന്നത്. ബി.ഡി.ജെ.എസ് വിമത ശല്യം അതിജീവിക്കാനും തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നും വിലയിരുത്തുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി. പി മന്മദന്‍, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി അനിയപ്പന്‍ എന്നീ പ്രാദേശിക നേതാക്കന്‍മാരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു. അന്തിമ തീരുമാനം അടുത്താഴ്ച ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കള്‍ നല്‍കുന്ന സൂചന.

2016 ല്‍ ഇതേ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സുഭാഷ് വാസു വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. അതിനാല്‍ തന്നെ സാമുദായിക വോട്ടുകള്‍ നേടാന്‍ കഴിഞ്ഞാല്‍ കുട്ടനാട്ടില്‍ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതിനാല്‍ തന്നെ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ബിജെപിയും ബിഡിജെഎസും തീരുമാ നമെടുത്തിരിക്കുന്നത്. ബി.ഡി.ജെ.എസ് വിമത വിഭാഗം അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. മുന്‍ ഡിജിപി സെന്‍കുമാറിനെ പരിഗണിക്കാനും ആലോചനയുണ്ട്. അതല്ലെങ്കില്‍ സുഭാഷ് വാസു തന്നെ മത്സരിക്കും. ബി.ഡി.ജെ.എസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബിജെപി നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം