ലണ്ടൻ: ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം മൂന്നാംഘട്ടത്തിൽ നിർത്തിവച്ചു. കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് മരുന്നിൻറെ പാർശ്വഫലം എന്ന് സംശയിക്കുന്ന അജ്ഞാത രോഗം പിടിപെട്ടതോടെയാണ് വാക്സിൻ പരീക്ഷണം നിര്‍ത്തിവെച്ചത്.
ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ വാക്സിൻ പരീക്ഷണമായിരുന്നു സർവകലാശാലയുടേത്. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്രസെനേക്കയുമായി ചേര്‍ന്നാണ് സർവകലാശാല ഈ വാക്സിൻ വികസിപ്പിച്ചത്. വാക്സിന്‍ കുത്തിവെച്ച വൊളൻ്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. പരീക്ഷണം നിലച്ചതില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും സാധാരണ നടപടിക്രമം മാത്രമാണിതെന്നും പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും അസ്ട്രസെനേക പറയുന്നു.
പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാര്‍ത്ത പുറത്തു വന്ന ഉടൻ അസ്ട്രസെനേകയുടെ ഓഹരികളില്‍ വലിയ ഇടിവാണ് ഉണ്ടായത്.
അസ്ട്രസെനേക്കയുടെ വാക്സിൻ മൂന്നാം ഘട്ടത്തിലാണെന്നും കോവിഡ് പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നും അമേരിക്കൻ പ്രസിഡൻ്റ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.