കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ആദിവാസി സഹോദരിമാരില്‍ ഒരാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഇളയ പെണ്‍കുട്ടിയുടെ നില ഗുരുതരം.
തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന 16നും 14നും ഇടയില്‍ പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് സെപ്റ്റംബര്‍ നാലിനു വീട്ടില്‍നിന്നു കാണാതായത്. പ്രദേശത്തെ ചില യുവാക്കള്‍ക്കൊപ്പമാണ് വീട്ടില്‍നിന്നു പുറത്തുപോയത്. പതിവുപോലെ അവര്‍ പുറത്തിറങ്ങിയതാണെന്നാണ് ഞങ്ങള്‍ കരുതിയതെന്നും എന്നാല്‍ രണ്ട് ദിവസം കാണാതാവുകയും സപ്തംബര്‍ ആറിനും തിരിച്ചെത്തുകയും ചെയ്തതായി സഹോദരന്‍ പറഞ്ഞു. സുഖമില്ലെന്നു തോന്നിയതിനാല്‍ കുടുംബം ഇവരെ പ്രദേശത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുന്ന് നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ വച്ചാണ്, രണ്ടുപേരും കൂട്ടബലാല്‍സംഗത്തിനിരയായ വിവരം അറിയുന്നത്. അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നാണ മൊഴ്ി. വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. ഇതില്‍ മൂത്ത സഹോദരി തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. ഇളയവളുട നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും രണ്ടുപേരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു. ബലാല്‍സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
മൃതദേഹം രാവിലെ ഗ്രാമത്തിലെത്തിച്ചപ്പോള്‍ പോലിസുകാര്‍ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് മറ്റൊരു 16 വയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായിരുന്നു.