തൻ്റേത് വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശം.നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീ പീഡനത്തെ കുറിച്ച് താൻ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് തന്നിൽ നിന്നുണ്ടായതെന്നും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ചെന്നിത്തല ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

8-9-2020 ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തിലാണ് വിവാദ പ്രസ്‌താവന നടത്തിയത്. കുളത്തൂപ്പുഴയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് “ഡി.വൈ.എഫ്‌.ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂയെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ” എന്നായിരുന്നു ചോദിച്ചത്. ഈ പ്രസ്താവനയാണ് ചെന്നിത്തല പിൻവലിച്ചത്.

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷൻ നേതാവല്ലേയെന്ന ചോദ്യത്തിനായിരുന്നു ചെന്നിത്തല പീഡനത്തെ അനുകൂലിച്ച് മറുപടി നൽകിയത്.

വിവാദ പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും നിരവധി രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും രംഗത്തെത്തിയിരുന്നു. ‘സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് മന്ത്രി ശെെലജ ടീച്ചർ ആവശ്യപ്പെട്ടു. സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫെെൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവരും ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഖേദപ്രകടനത്തിന് ശേഷം താൻ ഉദ്ദേശിച്ചത് എന്താണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി. എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.

സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും, തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.

ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്‌ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം എന്നും രമേശ് ചെന്നിത്തല ഖേദപ്രകടനത്തിനൊപ്പം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം