കോവിഡ് നിയന്ത്രണം: വയനാട് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കടകള്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം; വിവാഹങ്ങളില്‍ 50 ഉം സംസ്‌കാര ചടങ്ങുകളില്‍ 20 ഉം പേര്‍ക്ക് പങ്കെടുക്കാം

വയനാട്: കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ വയനാട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ താഴെ പറയുന്ന ഇളവുകള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

വിവാഹം- അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 50 ആളുകള്‍ക്കും ശവസംസ്‌കാരം- മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. ഈ ചടങ്ങുകള്‍ക്ക് പോലിസ് അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ല. അതേസമയം, തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരം രജിസ്റ്ററില്‍ രേഖപെടുത്തേണ്ടതും സാമൂഹ്യ അകലം. മുഖാവരണം എന്നിവ പാലിക്കേണ്ടതുമാണ്. ചടങ്ങുകള്‍ നടക്കുന്നയിടത്ത് സാനിറ്റൈസര്‍, കൈ കഴുകുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജിംനേഷ്യം, യോഗ സെന്റര്‍, മറ്റ് കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ കാഴ്ചക്കാര്‍ ഇല്ലാതെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. സമയം നിശ്ചയിച്ച്, സ്ഥാപനത്തിലെ സ്‌ക്വയര്‍ ഫീറ്റിന് അനുസൃതമായി മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവു. ജില്ലയിലെ തുറന്ന മൈതാനങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ കായിക പരിശീലനം കാണികള്‍ ഇല്ലാതെ നടത്തുന്നതിനും പുതിയ ഉത്തരവില്‍ അനുമതി നല്‍കി. ടര്‍ഫുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ എന്നിവയ്ക്ക് നേരത്തെ പ്രവര്‍ത്തനാനുമതി നല്കിയിരുന്നതാണ്.

ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണിവരെയായി നിജപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ https://covid19jagratha.kerala.nic.in/home/shopOfficeRegistrationഎന്ന സേവനം ഉപയോഗിച്ച് (QR Code) സന്ദര്‍ശക ഡയറി രേഖപെടുത്തേണ്ടതാണ്. ഇതിനായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും  https://covid19jagratha.kerala.nic.in/home/shopOfficeRegistration ലോഗിന്‍ ചെയ്ത്, യൂസര്‍ നിര്‍മ്മാണം നടത്തി കടകളില്‍ QR കോഡ് സന്ദര്‍ശകര്‍ക്ക് സ്‌കാന്‍ ചെയ്യാനാവും വിധം പതിക്കേണ്ടതാണ്. ഇതിനായി വ്യപാരി വ്യവസായി സംഘടനകള്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

സുല്‍ത്താന്‍ ബത്തേരി താലുക്കിലെ താളുര്‍, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളിലേയ്കുള്ള ബസ് സൗകര്യം യഥാക്രമം ചുള്ളിയോട്, കുടുക്കി എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ഈ നിയന്ത്രണം നീക്കി.

ഇളവുകള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ചടങ്ങുകള്‍ എന്നിവയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പക്ഷം 2020 ലെ കേരള സര്‍ക്കാര്‍ എപ്പിഡെമിക്ക് ഓര്‍ഡിനന്‍സ്, ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉത്തരവിലെ ഇളവുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7689/Covid-19.html

Share
അഭിപ്രായം എഴുതാം