കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ എം.സി. കമറുദീൻ എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുകയും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജി നിർദ്ദേശം. പകരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ. അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറും മുൻ മന്ത്രിയുമായ സി. ടി. അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.
മുൻ എംഎൽഎ പി. ബി. അബ്ദുള്‍ റസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച കമറുദ്ദീൻ യുഡിഎഫ് ജില്ലാ ചെയർമാൻ ആയി തുടരുകയായിരുന്നു.
ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ഇടപാടുകളിലും ദുരൂഹതയേറുകയാണ്. നിലവിൽ 130 കോടി രൂപയ്ക്ക് മുകളിൽ കമറുദ്ദീനും സംഘവും ജ്വല്ലറിയുടെ പേരിൽ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. കേസുകളുടെ എണ്ണം കൂടിയതോടെയാണ് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസിന്റെ അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ഒന്നര വർഷം മുൻപ് സ്ഥാപനം പൂട്ടി പോയതോടെ തുക തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ 17 പേർ നിലവിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചന്തേര പോലീസ് സ്റ്റേഷനിൽ 12 ഉം, കാസർഗോഡ് ടൗൺ സ്റ്റേഷനിൽ 5 ഉം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം ഒരു കോടി 83 ലക്ഷം രൂപ തിരിച്ചു കിട്ടാനുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. സ്ഥാപനം പ്രവർത്തിക്കുന്ന ഘട്ടത്തിൽ പോലും നിക്ഷേപം ഉൾപ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഓഹരി ഉടമകൾ പറയുന്നത്.
2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം.സി. ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍.ഒ.സി യില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 മുതല്‍ ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ല. പണം നല്‍കിയ ചിലര്‍ക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാര്‍ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോള്‍ ആര്‍.ഒ.സിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല. നിക്ഷേപകരിൽ നിന്നും വൻ തുക ഓഹരിയായി സമാഹരിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. സ്ഥാപനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ധാരാളം പേർ നിക്ഷേപം നടത്തി. കഴിഞ്ഞ വർഷം ആഗസ്തിലെ ബിസിനസ് ഗെറ്റുഗദറിനു ശേഷം മുന്നറിയിപ്പില്ലാതെ സ്ഥാപനം പൂട്ടിയതോടെയാണ് പണമിടപാടിലെ ദുരൂഹത പലരും തിരിച്ചറിയുന്നത്.
നിക്ഷേപകൻ പൊതുപ്രവർത്തകരും സമുദായ സംഘടനാ നേതാക്കളുമുൾപ്പെടെയുള്ളവരെ വിശ്വസിച്ച് പണം മുടക്കിയവർക്കൊന്നും സ്ഥാപനത്തിന്റെ മൂലധനം സംബന്ധിച്ചോ, നിക്ഷേപകരെകുറിച്ചോ യാതൊരു വിവരവും ഇല്ല. ഒന്നര വർഷം മുൻപ് കടകൾ അടച്ചുപൂട്ടുന്ന കാര്യവും നിക്ഷേപകർ അറിഞ്ഞിരുന്നില്ല.