ബൈപോളാര്‍ രോഗിയാണെന്ന് സുശാന്തിന് അറിയാമായിരുന്നു, എന്നാല്‍ താരമത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ്

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്ത് ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍ രോഗിയായിരുന്നുവെന്നും ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നെന്നും താരത്തിന്റെ തെറാപ്പിസ്റ്റായ സൂസന്‍ വോക്കറിന്റെ മൊഴി. എന്നാല്‍ സുശാന്ത് താന്‍ രോഗിയാണെന്ന് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

അദ്ദേഹം പതിവായി ചികിത്സ എടുത്തിരുന്നില്ല. മരുന്നുകള്‍ മുടക്കുമായിരുന്നു. ഇതാകാം രോഗം വഷളാകാന്‍ കാരണമെന്നും മൊഴിയില്‍ പറയുന്നു. സുശാന്ത് കടുത്ത വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും അസ്തിത്വപ്രതിസന്ധിക്കും സ്വഭാവവൈരുദ്ധ്യത്തിനും (ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍) അടിമപ്പെട്ടിരുന്നു. അമിതമായ വിഷാദത്തിനും അത്യുത്സാഹത്തിനുമിടയില്‍ മാനസികാവസ്ഥ ചാഞ്ചാടുന്ന അവസ്ഥയാണു ബൈപോളാര്‍ ഡിസ്ഓര്‍ഡര്‍. അതില്‍നിന്നു തനിക്കു മോചനമില്ലെന്നും കുടുംബാംഗങ്ങള്‍ വലയുമെന്നും താരം കരുതിയിരുന്നു. ഇത്തരക്കാര്‍ക്ക് ആത്മഹത്യാപ്രവണത കൂടുതലായിരിക്കുമെന്നും ഡോക്ടര്‍ നല്‍കിയ മൊഴിയിലുണ്ട്.

ഈ രോഗത്തെക്കുറിച്ച് അദ്ദേഹം ധാരാളം പഠിച്ചിരുന്നു. ഈ രോഗം ഭേദമാകുമെന്ന് ഞാന്‍ വീണ്ടും വീണ്ടും അദ്ദേഹത്തോട് പറഞ്ഞിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍, ഈ രോഗത്തില്‍ നിന്ന് താന്‍ കരകയറില്ലെന്ന് അദ്ദേഹത്തിന് നിരന്തരം തോന്നിയിരുന്നു. മൊത്തത്തില്‍, ഈ രോഗം മൂലം ഭാവിയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കഷ്ടപ്പെടേണ്ടതില്ലെന്ന് ചിന്തിക്കുന്നത്, ഈ രോഗത്തോടൊപ്പം ജീവിക്കുന്നതിനുപകരം, അവസാന ആശ്രയമെന്ന നിലയില്‍ ആത്മഹത്യയിലൂടെ മരിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തിരിക്കാം- എന്നാണ് സൂസന്‍ വോക്കര്‍ സുശാന്തിന്റെ മരണത്തെ കുറിച്ച് പറഞ്ഞത്.

Share
അഭിപ്രായം എഴുതാം