അസം സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം തട്ടി; ക്രിമിനൽ ഗുണ്ടാ സംഘം അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ നിന്നും അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടു പോയി പണം തട്ടിയ കേസിലെ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ ക്രിമിനൽ ഗുണ്ടാസംഘത്തെയാണ് പൊലീസ് പിടികൂടിയത്. അസം സ്വദേശിയും മാങ്ങാനത്ത് കുടുംബ സമേതം വാടകയ്ക്ക് താമസിക്കുന്ന ആളുമായ അലി അക്ബറി (31) നെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടിയത്.

കേസിൽ നാട്ടകം മറിയപ്പള്ളി കളപ്പൂർ കെ.പി ബാബു (അമ്മിണി ബാബു 54), കുമാരനല്ലൂർ പെരുമ്പായിക്കാട് സലിം മൻസിലിൽ എസ്.ബി ഷംനാസ് (37), വടവാതൂർ പ്ളാമ്മൂട്ടിൽ സാബു കുര്യൻ (ചാച്ച 38), അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനി ജയപ്രകാശ് (മൊട്ട പ്രകാശ്  42) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്റ്റർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

12 വർഷം മുൻപ് കേരളത്തിൽ എത്തിയ അലി അക്ബർ ഇൻ്റർലോക്ക് നിർമ്മാണ തൊഴിൽ നടത്തിയാണ് ജീവിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് കോട്ടയം മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ അലിയെ രണ്ട് ഓട്ടോറിക്ഷകളിലായി എത്തിയ നാലംഗ സംഘം ബലമായി ഓട്ടോയിൽ വലിച്ച് കയറ്റുകയും കോട്ടയം ടൗണിലും കോടിമത, പുതുപ്പള്ളി ഭാഗങ്ങളിലും ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കോടിമതയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇയാളെ ബന്ദിയാക്കി വയ്ക്കുകയും അരലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പിന്നീട് പ്രതികൾ അലിയുടെ വീട്ടിൽ വിളിച്ച് അരലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അലിയുടെ സുഹൃത്ത് 30000 രൂപ കോടിമത ഭാഗത്ത് വച്ച് പ്രതിയായ ബാബുവിൻ്റെ കയ്യിൽ നൽകി. ബാക്കി 20000 രൂപ വെള്ളിയാഴ്ച ഉച്ചയോടെ ഭാരത് ആശുപത്രി ഭാഗത്ത് വച്ച് കൈമാറണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. 30000 രൂപ കിട്ടിയതോടെ അലിയെ പ്രതികൾ വിട്ടയക്കുകയായിരുന്നു. തുടർന്ന് അലി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഈ സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ പണം ഏറ്റുവാങ്ങാൻ എത്തിയ പ്രതികളെ പിടികൂടുകയായിരുന്നു.

വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത്, ജൂനിയർ എസ്.ഐ സുമേഷ്, പ്രൊബേഷൻ എസ്.ഐ അഖിൽ ദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു, കെ.പി മാത്യു, എ.എസ്.ഐമാരായ പി.എൻ മനോജ്, കെ.കെ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ജെ സജീവ് , സി.കെ നവീൻ , സി.സുദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ചില്ലറക്കാരല്ല:
 
പ്രതികൾക്ക് ചിങ്ങവനം, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്  വെസ്റ്റ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. അടിപിടി, മോഷണം പിടിച്ചുപറി, തട്ടിക്കൊണ്ടു പോകൽ എന്നിവ അടക്കമുള്ള കേസുകളിൽ പ്രതികളാണ് ഇവർ. നാലു പേരും കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളാണ്. ഓട്ടോ ഓടിക്കുന്നതിന്റെ മറവിലാണ് ഇവർ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു മാസം മുൻപ് കഞ്ഞിക്കുഴിയിൽ ദമ്പതിമാരെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും, ഗുണ്ടയായ വിനീത് സഞ്ജയൻ്റെ നേതൃത്വത്തിൽ ചിങ്ങവനത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്ത് ആക്രമണം നടത്തുകയും, അവിടെ ഒരു സ്ത്രീയുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്ത സംഭവത്തിനു പിന്നിലും ഇതേ സംഘം തന്നെയാണ് പ്രവർത്തിച്ചത്. തിരുവാർപ്പ് അജി എന്ന മോഷ്ടാവിന്റെ മോഷണ മുതൽ വിറ്റു നൽകിയ കേസിലും അമ്മിണി ബാബു പ്രതിയാണ്.

Share
അഭിപ്രായം എഴുതാം