തൊടുപുഴ : തൊടുപുഴയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഘം ക്രൂരമായി മർദ്ദിച്ചു. ജനയുഗം ലേഖകൻ ജോമോൻ വി സേവിയർ ആണ് മർദ്ദനമേറ്റത്. 31-08- 2020 തിങ്കളാഴ്ച തിരുവോണദിവസം രാത്രിയാണ് സംഭവം നടന്നത്. ജോമോൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവോണ ദിവസം വൈകുന്നേരം ഷട്ടിൽ കളിച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് ജോമോൻ ആക്രമിക്കപ്പെട്ടത്. പല പ്രദേശങ്ങളില്‍ നിന്നുള്ള കഞ്ചാവ് വിൽപന സംഘങ്ങളും വാങ്ങുന്നവരും ആ പ്രദേശത്ത് വൈകുന്നേരങ്ങളിൽ വന്ന കേന്ദ്രീകരിക്കാറുണ്ട്. ഇവർ തമ്മിൽ അവിടെ സംഘട്ടനം ഉണ്ടായി. സംഘട്ടനം നടന്നുകൊണ്ടിരിക്കെയാണ് ജോമോൻ ആ വഴി വരുന്നത്. ബഹളം എന്തിനാണ് എന്നും അതിൽ ഉൾപ്പെട്ടിട്ടുള്ളവർ ആരൊക്കെയാണ് എന്നുമുള്ള കൗതുകം കൊണ്ട് ജോമോൻ അവിടേക്ക് നടന്നു ചെന്നു. എതിർ സംഘത്തിൽ പെട്ട ആളാണ് എന്ന് ധരിച്ച് ഒരു വിഭാഗം ജോമോനെ ആക്രമിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജിതമല്ല. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും നേരിട്ട് ഇടപെട്ട് വേണ്ടത് ചെയ്തു കൊള്ളാം എന്ന് ഉറപ്പുനൽകിയിട്ടുണ്ട് എന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു.

