മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങിനെതിരെ മയക്കുമരുന്ന് കേസ്. ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
സന്ദീപ് സിങിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത് എന്നും ബോളിവുഡുമായും മയക്കുമരുന്നു ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് പുലർത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കുമെന്നും തങ്ങള്‍ക്ക് ലഭിച്ച പരാതികള്‍ സിബിഐക്ക് കൈമാറുമെന്നും അനില്‍ ദേശ്മുഖ് അറിയിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ സന്ദീപ് സിങിനെതിരെ സിബിഐ അന്വേഷിക്കാന്‍ പോകുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്തും പറഞ്ഞിരുന്നു.
സുശാന്തിന്റെ മരണത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തില്‍ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ കോൺഗ്രസ് സംരക്ഷിക്കുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനെതിരെ തിരിച്ചടിക്കു കയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് സിങിനെതിരെയുള്ള നീക്കം മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമാക്കിയത്.