ഫ്ളോറിഡ: 37 വർഷം ജയിലിൽ കഴിഞ്ഞ തടവുപുള്ളി നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു. റോബർട്ട് ഡബോയ്സ് (55) ആളെയാണ് ജീവപര്യന്തം ശിക്ഷയിൽ നിന്ന് കോടതി മോചിപ്പിച്ചത്. പത്തൊന്‍പത് വയസ്സുള്ള ബാര്‍ബറാ ഗ്രാംസ് എന്ന യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാൾക്ക് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി മാറുകയും 37 വർഷത്തെ ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 27-നായിരുന്നു ഇതുസംബന്ധിച്ച വിധി ജഡ്ജി ഉത്തരവിട്ടത്.
1983-ല്‍ ഫ്ളോറിഡയിലെ താമ്പയിലാണ് യുവതി വധിക്കപ്പെട്ടത്. പോലിസ് റോബര്‍ട്ടിനെ അറസ്റ്റ് ചെയ്യുകയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. ആദ്യം വധശിക്ഷ വിധിച്ച കേസ് പിന്നീട് ജീവപര്യന്ത മാക്കി കുറച്ചു.
താമ്പ മാളില്‍നിന്നു ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കുള്ള യാത്രയിൽ ബാര്‍ബറയെ ആരോ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ റോബര്‍ട്ട് നിരപരാധിയാണെന്ന് വാദിച്ച് 2018-ല്‍ നാഷണല്‍ നോണ്‍ പ്രോഫിറ്റ് ഇന്നസെന്റ് പ്രൊജക്ട് ഹില്‍സ്ബറൊ സ്റ്റേറ്റ് അറ്റോര്‍ണി ആന്‍ഡ്രു വാറന്‍ഡ് കണ്‍വിക്ഷന്‍ റിവ്യൂ യൂണിറ്റിനെ സമീപിച്ചിരുന്നു. വിസ്താരത്തിനിടയില്‍ കോടതിയില്‍ ഹാജരാക്കിയ ഡി.എന്‍.എ. ഉള്‍പ്പെടെയുള്ള തെളിവുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി ഇതിനെ തുടര്‍ന്നാണ് പ്രതി നിരപരാധിയാണെന്ന് കണ്ടെത്തിയതും ജയിലിൽ നിന്ന് വിട്ടയച്ചതും.
ഫ്ളോറിഡ ബോളിങ്ങ് ഗ്രീന്‍ ജയിലില്‍നിന്നു പുറത്തുവന്ന റോബര്‍ട്ടിനെ കുടുംബംസ്വീകരിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നേരെ ജയിലിലേക്കാണ് പോകേണ്ടിവന്നതെന്നും ജീവിതത്തിന്റെ സിംഹഭാഗവും ജയിലില്‍ കഴിയേണ്ടി വന്നതില്‍ വേദനയുണ്ടെന്നും റോബര്‍ട്ട് പറഞ്ഞു. ജയിലിൽ വെച്ച് എയര്‍ കണ്ടീഷന്‍ പ്ലംബിംഗില്‍ പരിശീലനം ലഭിച്ചതായി റോബര്‍ട്ട് പറഞ്ഞു.