തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നിവേദനത്തിൽ ഗവർണർ ഇടപെട്ടു തുടങ്ങി. നിവേദനം മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് ഉചിതമായ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. ഇതോടെ നിവേദനത്തിൽ മേൽ എന്തു നടപടിയെടുത്തു എന്ന് ഗവർണറെ അറിയിക്കുവാനുള്ള ബാധ്യത മന്ത്രിസഭയുടെ തലവൻ ആയ മുഖ്യമന്ത്രിയ്ക്ക് മേൽ വന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കുന്നതും നടപടി ക്രമത്തിലെ ഭാഗമാണ്.
പ്രശ്നത്തെ രാഷ്ട്രീയവൽക്കരിച്ചതോടെ ആരോപണ പ്രത്യാരോപണങ്ങളുടെ സ്വഭാവത്തിൽ ആയിരുന്നു ഇതുവരെ സെക്രട്ടേറിയറ്റിലെ തീപിടുത്ത സംഭവം. ഗവർണർ മുഖ്യമന്ത്രിയോട് നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടതോടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഉൾപ്പെട്ട നടപടിയായി അത് മാറിയിരിക്കുകയാണ്.

