മുംബൈ :എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‍നയും.
ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്.
ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നുമാണ് റെയ്‍ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. റെയ്‍നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
ഇന്ത്യക്കുവേണ്ടി 18 ടെസ്റ്റ് മത്സരമാണ് റെയ്‌ന കളിച്ചത്. 2010 ജൂലൈ 26ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 26.48 ശരാശരിയില്‍ 768 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 120. 23 ക്യാച്ചും ടെസ്റ്റില്‍ റെയ്‌നയുടെ പേരിലുണ്ട്. 13 വിക്കറ്റും ടെസ്റ്റില്‍ റെയ്‌ന വീഴ്ത്തിയിട്ടുണ്ട്.
2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു റെയ്‌നയുടെ ഏകദിന അരങ്ങേറ്റം. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന റെയ്‌ന 226 ഏകദിനങ്ങളില്‍ നിന്ന് 35.31 ശരാശരിയില്‍ നേടിയത് 5615 റണ്‍സും 36 വിക്കറ്റും. 5 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ റെയ്‌ന നേടി. 102 ക്യാച്ചും ഏകദിനത്തില്‍ നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 116 ആണ്.
78 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 29.18 ശരാശരിയില്‍ 1605 റണ്‍സും 13 വിക്കറ്റുമാണ് റെയ്‌ന നേടിയത്. ടി20യില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 101.42 ക്യാച്ചും ടി20യില്‍ റെയ്‌ന നേടിയിട്ടുണ്ട്.