റോം: യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്ക് മരിയോ ബലോട്ടെല്ലി എന്ന ‘അഗ്രസീവ് ‘ മുന്നേറ്റനിരക്കാരനെ വേണ്ടാതാകുന്നു. ഏറ്റവും ഒടുവില്‍ കളിച്ച ബ്രസ്യയും ബലോട്ടെല്ലിയുമായുള്ള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ ബലോട്ടെല്ലി എന്ന സൂപ്പര്‍ മുന്നേറ്റക്കാരന് ദുരന്ത നായകനാകുകയാണ്.
ഒരു കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടേയും ഇന്റര്‍മിലാന്റെയും ജഴ്സികളില്‍ തിളങ്ങിയ താരമായിരുന്നു ബലോട്ടെല്ലി. 18ാം വയസ്സില്‍ ഇറ്റലിയുടെ ദേശീയ ടീമില്‍ ഇടം നേടിയ അദ്ദേഹത്തിന് 2010 ഡിസംബറില്‍ 21-ാം വയസ്സില്‍ താഴെയുള്ള മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോയ് പുരസ്കാരം ലഭിച്ചു. യൂറോ കപ്പിന്റെ സെമിഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമായും ബലോട്ടെല്ലി മാറി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇറ്റലിക്കാരനെന്ന ബഹുമതിയും പ്രീമിയര്‍ ലീഗ് നേടിയ ആദ്യ ഇറ്റലിക്കാരനെന്ന ബഹുമതിയുമെല്ലാം അദ്ദേഹത്തിനു സ്വന്തമാക്കാനായി. ലിവര്‍പൂള്‍, എ.സി.മിലാന്, മാഴ്സെ എന്നീ ക്ലബ്ബുകളും ആഫ്രിക്കന്‍ വംശജനായ ഈ ഇറ്റാലിയന്‍ കളിക്കാരനെ ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ 29- കാരനായ ബലോട്ടല്ലിയുടെ കളിയിലെ തിളക്കം വളരെ വേഗത്തില്‍ മങ്ങി വന്നു. ഗ്രൗണ്ടിലെ പെരുമാറ്റത്തെ പറ്റി പലപ്പൊഴും പരാതികളുണ്ടായി. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളും അദ്ദേഹത്തെ വേട്ടയാടി. അങ്ങനെ 2019 ല്‍ സീരി എയില്‍ തരംതാഴ്ത്തട്ടെ ബ്രസ്യയിലേക്ക് ബലോട്ടെല്ലി എത്തി.
സീരീ എയില്‍ നിന്ന് ക്ലബ്ബ് പുറത്തായതോടെ ബ്രസ്യയ്ക്കും ബലോട്ടെല്ലിയെ വേണ്ടാതായി. റൊമാനിയന്‍ ലീഗില്‍ ക്ലൂജ് എന്ന ടീമിലേക്കാണ് അദ്ദേഹത്തിന്റെ പുതിയ ചുവടുമാറ്റം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
കൈപ്പേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര ഫുട്ബാളിലേക്കെത്തിയ താരമാണ് മരിയോ ബലോട്ടെല്ലി. ഘാനയില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറിയ ദമ്പതിമാരുടെ നാല് മക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പട്ടിണിയും ദാരിദ്ര്യവും മൂലം വലഞ്ഞ മാതാപിതാക്കളാല്‍ കുഞ്ഞുന്നാളിലേ ഉപേക്ഷിക്കപ്പെട്ട അദ്ദേഹത്തെ ഇറ്റലിയിലെ മറ്റൊരു കുടുംബം എടുത്തു വളര്‍ത്തുകയായിരുന്നു.
കളിക്കളത്തില്‍ പോലും വംശീയ അധിക്ഷേപങ്ങള്‍ക്കിരയായ താരമായിരുന്നു മരിയോ ബലോട്ടെല്ലി

