നാല് സംസ്ഥാനങ്ങളിലെ കൊറോണ വര്‍ധന രാജ്യത്തെ ആശങ്കയിലാക്കുന്നു

ഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് രാജ്യത്തെ ആശങ്കയിലാക്കുകയാണ്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളം ആയിരിക്കുന്നു. 74,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നുപറയുന്ന സംസ്ഥാനങ്ങളുമാണ് ഇവ. മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ സ്ഥിതി ഏറക്കുറേ മെച്ചമായ നിലയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 87 പേരാണ് രോഗബാധമൂലം മരിച്ചത്. 3604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 31.7 ശതമാനമായി. മരണനിരക്ക് 3.2 ശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് മികച്ച നേട്ടമാണെന്നും കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു. ഗുജറാത്തില്‍ 24 പേര്‍കൂടി മരിച്ചു, പുതിയ രോഗികള്‍ 362. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 13 പേരും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും എട്ടുപേര്‍ വീതവും മധ്യപ്രദേശില്‍ നാലുപേരും മരിച്ചു.

ജയിലുകളില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ മഹാരാഷ്ട്ര 50 ശതമാനം തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ തീരുമാനിച്ചു. 17,000 തടവുകാര്‍ക്കാണ് ഇതുമൂലം താല്‍ക്കാലിക ഇളവുലഭിക്കുക. മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ 184 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ധാരാവിയില്‍ ആകെ രോഗികള്‍ 962 ആയി. 31 പേര്‍ മരിച്ചു. ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ഒമ്പത് ബിഎസ്എഫ് ജവാന്‍മാര്‍ക്കുകൂടി കോവിഡ് റിപ്പോര്‍ട്ടുണ്ട്. ആറുപേര്‍ ഡല്‍ഹിയിലും ഒരാള്‍ കൊല്‍ക്കത്തയിലും രണ്ടുപേര്‍ ത്രിപുരയിലുമാണ്. സിഐഎസ്എഫ് എഎസ്ഐ കോവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ മരിച്ചു.

Share
അഭിപ്രായം എഴുതാം