കേരളത്തിന്‌ അനുവദിച്ച 12, 480 റാപിഡ് ടെസ്റ്റ്‌ കിറ്റുകളെത്തി: കാസർഗോഡിനും കണ്ണൂരിനും മുൻഗണന

തിരുവനന്തപുരം ഏപ്രിൽ 21: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ കേരളത്തിന് അനുവദിച്ച 12,480 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി. ഇതേതുടര്‍ന്ന് റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് രണ്ടു ദിവസത്തിനുളളില്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഹോട്സ്‌പോട്ടുകളുളള കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും മുന്‍ഗണനയെന്ന് ആരോഗ്യ സെക്രട്ടറി ഡോ.രാജന്‍ എന്‍.കോബ്രഗഡെ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ രോഗങ്ങളുളളവര്‍ തുടങ്ങിയവരെയും പരിശോധിക്കും.

ചെന്നൈ ആസ്ഥാനമായ കമ്പനി വഴി കേരളം നേരിട്ട് ഓര്‍ഡര്‍ നല്‍കിയിരിക്കുന്ന ഒരു ലക്ഷം കിറ്റുകള്‍ 27ന് മുമ്പായി എത്തുമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍, ശ്വാസകോശ രോഗമുളളവര്‍, രോഗം മാറിയവര്‍, രോഗം സ്ഥിരീകരിച്ചവരോട് ഇടപഴകിയവര്‍, ജനക്കൂട്ടത്തോട് അടുത്തിഴപകുന്ന പൊലീസുകാര്‍ തുടങ്ങിയവരില്‍ പരിശോധന നടത്തും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അച്യുതമേനോന്‍ സെന്ററിന്റെ സഹകരണത്തോടെ സമൂഹ വ്യാപനമുണ്ടോയെന്ന് പഠിക്കും.

വിരല്‍ തുമ്പില്‍ നിന്ന് രക്തമെടുത്ത് നിമിഷങ്ങള്‍ക്കുളളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനാകുന്ന ആന്റിബോഡി പരിശോധനാ കിറ്റുകളുടെ ആദ്യ ബാച്ചാണ് സംസ്ഥാനത്തെത്തിയിരിക്കുന്നത്. ക്ഷമത പരിശോധിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ടെസ്റ്റ് ആരംഭിക്കും.

Share
അഭിപ്രായം എഴുതാം