തിരുവനന്തപുരം ഏപ്രിൽ 18: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് 20 നും 24 നും ശേഷം അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം മാര്‍ഗ നിര്‍ദേശം തിരുത്തും. ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില ജില്ലകളില്‍ വാഹനങ്ങള്‍ പുറത്തിറക്കാമെങ്കിലും അന്തര്‍ജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണില്‍പ്പെടുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഈ ജില്ലയിലേക്ക് യാത്ര അനുവദിക്കില്ല. തിങ്കളാഴ്ച മുതല്‍ ഇളവ് വരുന്ന ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍പ്പെട്ട ജില്ലകളില്‍ ചില ഇളവുകള്‍ ഉണ്ടാകും.
ഈ ജില്ലകളില്‍ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സര്‍വ്വീസുകാര്‍ക്ക് വാഹനം നിരത്തിലിറക്കാം. തിങ്കളാഴ്ച ഒറ്റ നമ്പര്‍ വാഹനങ്ങളും അടുത്ത ദിവസം ഇരട്ട അക്ക വാഹനങ്ങളും പുറത്തിറക്കാം. യാത്രക്കാര്‍ തിരിച്ചറിയില്‍ കാര്‍ഡ് കൈയില്‍ കരുതണം.