കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം

തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്താന്‍ സാധിച്ചത്. കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഢീഗഡ്‌, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളുടെ സ്രവങ്ങളുടേയും ആന്തരാവയവങ്ങളുടേയും സാമ്പിളുകളാണ് പരിശോധിച്ചത്. കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് 2018-19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഇപ്പോള്‍ നടത്തിയ പഠനത്തിലാണ് വൈറസ് കണ്ടെത്തിയത്. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് എന്ന കാഴ്ചപ്പാടിന് ഇളക്കം തട്ടുകളായാണിവിടെ. റൂസെറ്റസ്, പെറ്ററോപ്പസ് ഇനത്തില്‍പെട്ട വവ്വാലുകളില്‍ നിന്ന് ഇതിനു മുമ്പ് തന്നെ ശേഖരിച്ച സാമ്പിളുകളില്‍ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത് ശാസ്ത്രലോകത്തും വിവാദങ്ങള്‍ക്ക് തുടക്കമാകും.

വവ്വാലുകളില്‍ വൈറസിനെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഈ ഇനത്തില്‍പ്പെട്ട സസ്തനികളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു. വൈറസ് കണ്ടെത്തിയ മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വ്വേ നടത്തണം.സാംക്രമിക രോഗം പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് നിരീക്ഷണം ഏര്‍പ്പെടുത്തണം. പശ്ചിമഘട്ട മേഖലകളില്‍ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളില്‍ പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ് അതിനാല്‍ കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റൂസെറ്റസ് ഇനത്തില്‍പ്പെട്ട 78 വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നാലെണ്ണത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. ഈ നാലെണ്ണവും കേരളത്തില്‍ നിന്നും പിടികൂടിയ വവ്വാലുകളുടെ സാമ്പിളുകളില്‍ നിന്നായിരുന്നു. വാവലുകള്‍ പിടികൂടുന്നതിനിടയില്‍ പന്ത്രണ്ടെണ്ണം ചത്തു പോയിരുന്നു. അവരുടെ ആന്തരാവയവങ്ങള്‍ പൂനയിലെ വൈറോളജി ലാബററ്ററിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇങ്ങനെ ആന്തര അവയവ പരിശോധന നടത്തിയ സാമ്പിളുകളില്‍ രണ്ടെണ്ണം കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. അതിലൊന്ന് കേരളത്തില്‍ നിന്നും മറ്റൊന്ന് കര്‍ണാടകയില്‍ നിന്നുമുള്ള സാമ്പിളുകളാണ്.

പെറ്ററോപ്പസ് ഇനത്തില്‍പ്പെട്ട വവ്വാലുകളുടെ 508 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയുണ്ടായി. അതില്‍ 21 എണ്ണം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. അതില്‍ 12 എണ്ണവും കേരളത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ആയിരുന്നു. ഹിമാചല്‍പ്രദേശ്-2 പോണ്ടിച്ചേരി-6 തമിഴ്‌നാട്-1 എന്ന ക്രമത്തിലാണ് മറ്റു ഫലങ്ങള്‍. രണ്ടിനുംകൂടി 25 വവ്വാലുകളുടെ സാമ്പിളുകളും കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടു.

ചൈന, തായ്‌ലാൻഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ രോഗബാധയുണ്ടാക്കിയ കൊറോണാ വൈറസുമായി 98 ശതമാനത്തിലധികം സാമ്യം ഇന്ത്യയില്‍ വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസിന് ഉണ്ടെന്ന് പഠനം വ്യക്തമാക്കി.

ശ്വസന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അഞ്ചിനം വൈറസുകള്‍ കൊറോണ വൈറസ് ഗ്രൂപ്പില്‍ ഉണ്ടെന്നാണ് വിവരം. അതില്‍ രണ്ടെണ്ണം പഠനവിധേയമാക്കിയ വവ്വാലുകളുടെ സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളെ ലോകത്ത് വ്യാപിപ്പിക്കുന്ന പ്രധാന ജീവിയാണ് വവ്വാല്‍. നിരവധി ഇനം കൊറോണ വൈറസുകള്‍ വവ്വാലുകളില്‍ കണ്ടുവരുന്നു. അവയിലൂടെ വൈറസിന്റെ വ്യാപനസാധ്യത വളരെയധികമാണ്. പ്രത്യേകിച്ച് കേരളത്തില്‍ കണ്ടുവരുന്ന വവ്വാലുകളില്‍ കൊറോണ ഇനത്തില്‍പ്പെട്ട വൈറസുകളെ കണ്ടെത്തിയത് കേരളത്തിലെ ജനങ്ങളെ ഭീഷണിയിലാക്കിയിട്ടുണ്ട്.

വവ്വാലുകള്‍ ഇന്ത്യയില്‍ എല്ലായിടത്തും വ്യാപകമായിട്ടുണ്ട്. ഇപ്പോള്‍ ചിലയിടങ്ങളില്‍ ഉള്ള വവ്വാലുകളുടെ സാമ്പിളുകളില്‍ ആണ് കൊറോണ സ്ഥിരീകരിച്ചത്. പഠനവിധേയമാക്കാത്ത ഇടങ്ങളിലെ വവ്വാലുകളില്‍ കൊറോണ സാധ്യത ഉണ്ടോ എന്നത് വ്യക്തമല്ല.

നിപ്പ വൈറസ് തെറോപ്പസ് ഇനം വവ്വാലുകളില്‍ നേരത്തെ കണ്ടെത്തിയിരുന്നു. കൊറോണാ വൈറസിനെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ വവ്വാലുകളുമായി ബന്ധം ഉണ്ടാകാവുന്ന ജീവികളിലും അവയുമായി ബന്ധമുള്ള മനുഷ്യനിലും പഠനങ്ങളും മുന്‍കരുതലുകളും ആവശ്യമായി വന്നിരിക്കുകയാണ്.

ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലൂടെ പുറത്തുവന്നിരിക്കുന്ന പഠന വിവരം ലോകത്ത് വിവാദം സൃഷ്ടിച്ചേക്കാനിടയുണ്ട്. കൊറോണാ വൈറസിന്റെ ഉറവിടം ചൈനയിലെ വൂഹാന്‍ ആണെന്ന കാഴ്ചപ്പാടിലാണ് ലോകം ഇപ്പോള്‍ നീങ്ങുന്നത്. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കൊറോണാ വൈറസിനെ കണ്ടെത്തിയത് വിവാദമാകാന്‍ പോകുന്ന ശാസ്ത്രീയ പഠന വിവരമാണ്. സൂക്ഷ്മ തലത്തില്‍ വൂഹാനില്‍ പടര്‍ന്നുപിടിച്ച രോഗത്തിന് കാരണമായ കൊറോണ വൈറസും 2018-ല്‍ വവ്വാലുകളില്‍ നിന്ന് ശേഖരിച്ച് ശ്രമങ്ങളില്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസും ഒന്നുതന്നെയാണോ എന്ന ചോദ്യം സുപ്രധാനമാണ്. 98 ശതമാനത്തിലധികം സാമ്യതകള്‍ ഇന്ത്യന്‍ ഗവേഷകര്‍ ഈ പഠനത്തില്‍ പറയുന്നുണ്ട്. വൂഹാനിലെ വൈറോളജി ലാബില്‍ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഗവേഷണങ്ങളില്‍ നിന്നും പുറത്തുവന്ന വൈറസുകളാണ് ലോകത്ത് മരണം വിതയ്ക്കുന്നത് എന്ന പ്രചരണവും ചോദ്യം ചെയ്യപ്പെടുകയാണ്. ഗവേഷകരുടെ പരീക്ഷണശാലയില്‍ ഉരുതിരിച്ചെടുത്ത പുതിയ വൈറസ് ആണ് ഇതെന്ന കാഴ്ചപ്പാടിന് ഇളക്കം തട്ടുകയാണ്. കൊറോണ ഇനത്തില്‍പ്പെട്ട വൈറസുകള്‍ വിവിധ ജീവികളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നവെന്നും അവ വൂഹാനില്‍ മനുഷ്യനില്‍ പകരുകയും പടര്‍ന്നു പിടിക്കുകയും ചെയ്തപ്പോള്‍ ആദ്യമായി തിരിച്ചറിയപ്പെട്ടു എന്നവമുള്ള സൂചനയിലേക്കാണ് ഇന്ത്യന്‍ പഠന വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

വൂഹാറിലെ മാംസം മാര്‍ക്കറ്റില്‍ കാട്ടു ജന്തുക്കളെ വില്‍പ്പനയ്ക്കായി വയ്ക്കാറുണ്ട്. അവിടെ ഈനാംപേച്ചികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പഠനവിധേയമാക്കിയപ്പോള്‍ ഇപ്പോള്‍ മരണം വിതയ്ക്കുന്ന കൊറോണ ഇനത്തില്‍പ്പെട്ട വൈറസിനെ കണ്ടെത്തുകയുണ്ടായി. മാത്രമല്ല കൊറോണ ബാധ ആദ്യം സ്ഥിരീകരിച്ച 24 പേര്‍ ഈ ഇറച്ചിചന്തയുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്നവര്‍ തന്നെയായിരുന്നു എന്നാണ് മെഡിക്കല്‍ വിവരങ്ങള്‍. ഈനാംപേച്ചികളില്‍ മാത്രമല്ല മറ്റു ജീവികളിലും കൊറോണ വൈറസ് ജീവിക്കുന്നുണ്ട് എന്നും അത് മനുഷ്യരില്‍ എത്തുവാന്‍ സാധ്യതയുണ്ടെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

മാത്രവുമല്ല കൊറോണ വൈറസ് ബാധ ഇതിനുമുമ്പ് മനുഷ്യരില്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ സാധ്യതകളും തുറക്കപ്പെടുകയാണ്. ലോകത്തെമ്പാടും കൊറോണ ബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള രോഗങ്ങള്‍ വ്യാപകമല്ലാതെ ഉണ്ടായിരുന്നിരിക്കാനും ഇടയുണ്ട്.

Share
അഭിപ്രായം എഴുതാം