കാസർഗോഡ് മാർച്ച് 29: മംഗലാപുരത്തേക്ക് ആംബുലൻസ് കടത്തിവിടാത്തതിനെ തുടർന്ന് വയോധിക മരണപ്പെട്ടു. കേരള കർണാടക അതിർത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റിൽ കർണാടക പോലീസ് ആംബുലൻസ് തടയുകയായിരുന്നു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.
കർണാടക അതിർത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ്.
വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലൻസിൽ പോയത്. എന്നാൽ കർണാടക പോലീസ് ആംബുലൻസ് കടത്തിവിടാൻ തയാറായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കർണാടക മണ്ണിട്ട് അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസ് കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കർണാടക പോലീസ് കടത്തിവിടാൻ തയാറായിരുന്നില്ല.
ദിവസങ്ങൾക്ക് മുൻപ് ശ്വാസതടസത്തെ തുടർന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ അബ്ദുൽ റഹ്മാൻ എന്ന വ്യക്തിയും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.
കർണാടക സർക്കാരിന്റേത് നിഷേധാത്മകമായ നടപടിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തിലെങ്കിലും കർണാടക സർക്കാർ അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം കാസർകോട്,കണ്ണൂർ ജില്ലകളിൽ അടിയന്തിര ചികിത്സ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളസർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ഇക്കാര്യത്തിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാക്കി മാറ്റാതെ സമവായത്തിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.