കാസർഗോഡ് മാർച്ച് 5: ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലം ചെയ്ത് തുടങ്ങി.
ഓഫീസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ആദ്യഘട്ടത്തില്‍ മണല്‍ കടത്തുകേസുകളിലും മറ്റ് പിടിക്കൂടി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളുടെയും പോലീസ് സ്റ്റേഷന്‍ പരിസരത്തും ചട്ടഞ്ചാല്‍ ഡംപിങ് യാര്‍ഡുകളിലും സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലം ചെയ്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് മണല്‍ കടത്ത് കേസുകളിലും മറ്റും പിടിക്കൂടിയ 55 വാഹനങ്ങള്‍ ലേലം ചെയ്തു. അവശേഷിക്കുന്ന 229 വാഹനങ്ങള്‍ കൂടി മാര്‍ച്ച് 22നകം ലേലം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് എക്‌സ്‌സൈസ് പിടികൂടിയ 45 വാഹനങ്ങളും ലേലം ചെയ്തു. മാര്‍ച്ച് അവസാനത്തിനുള്ളില്‍ അബ്കാരി കേസുകളില്‍ പിടികൂടിയ 20 വാഹനങ്ങള്‍ കൂടി എക്‌സ്‌സൈസ് വകുപ്പ് ലേലം ചെയ്യും. പിടികൂടിയ വാഹനങ്ങള്‍ നിയമാനുസൃത പിഴ നല്‍കി വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കി ഉടമസ്ഥര്‍ക്ക് തിരിച്ച് എടുക്കാമെങ്കിലും പലരും ഇങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ടാണ് വാഹനങ്ങള്‍ പലയിടങ്ങളിലും കൂട്ടിയിടേണ്ടി വരുന്നത്. തൊണ്ടിമുതല്‍ അല്ലാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ലേലം ചെയ്യുന്നത്. വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷം ഇവ സൂക്ഷിച്ച ഓഫീസ് പരിസരങ്ങള്‍ സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.