നവവധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം: അസം സര്‍ക്കാരിന്റെ പദ്ധതി ജനുവരി ഒന്നുമുതല്‍

ഗുവാഹത്തി ഡിസംബര്‍ 31: സംസ്ഥാനത്തെ നവവധുക്കള്‍ക്ക് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം നല്‍കാന്‍ അസം സര്‍ക്കാരിന്റെ പദ്ധതി. അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പദ്ധതി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്ക്കരിച്ചത്.

വധുവിന്റെ അക്കൗണ്ടിലേക്ക് പത്തുഗ്രാം സ്വര്‍ണ്ണത്തിന്റെ വിലയായ 30,000 രൂപ നിക്ഷേപിക്കും. ആ തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. ഇത് ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങിയതിന്റെ രസീത് പെണ്‍കുട്ടി സമര്‍പ്പിക്കണം.

വരനും വധുവിനും യഥാക്രമം 18, 21 വയസ് തികഞ്ഞിരിക്കണം. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് പണം ലഭിക്കുക. 1954ലെ പ്രത്യേക വിവാഹനിയമ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം. വധുവിന്റെ കുടുംബത്തിലെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്. വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം. തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കാണ് പദ്ധതി പ്രകാരം വിവാഹ സമ്മാനം ലഭിക്കുക. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ശര്‍മ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം