ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പിതാവ്

ഫാത്തിമ ലത്തീഫ്

ചെന്നൈ ഡിസംബര്‍ 28: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ഫാത്തിമയുടെ പിതാവ്. കേസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ലത്തീഫ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഫാത്തിമയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ തെളിവുണ്ടായിട്ടും സംഭവം നടന്ന് 50 ദിവസം പിന്നിടുമ്പോഴും പ്രതികള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും പുരോഗതി ഉണ്ടായില്ല. കേസിന്റെതുടക്കത്തില്‍ തന്നെ അട്ടിമറി നടന്നിട്ടുണ്ടെന്നും ഫാത്തിമയുടെ പിതാവ് ആരോപിച്ചു.

നവംബര്‍ ഒന്നിനാണ് ഫാത്തിമയെ മദ്രാസ് ഐഐടി ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമയുടെ മൊബൈലില്‍ കണ്ടെത്തിയ കുറിപ്പില്‍ ആരോപിക്കുന്നു. കോട്ടൂര്‍പുരം പോലീസ് പ്രാഥമികാന്വേഷണം നടത്തിയ കേസ് പിന്നീട് ചെന്നൈ സിറ്റി പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സിസിബി അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് കോടതി ഇടപ്പെട്ട് കേസ് സിബിഐയ്ക്ക് കൈമാറിയത്.

Share
അഭിപ്രായം എഴുതാം